Followers

Tuesday 9 May 2017

നാളെ പറയേണ്ടത്.

ആകാശത്തിനു താഴെ പുഴ പിന്നെയും എരിഞ്ഞു.
തോണിക്കാരന്‍റെ പാട്ട് ഒട്ടും ഈണമില്ലാത്തത്.
കണ്ണിരുണ്ടുപോയ എന്‍റ നക്ഷത്രം നിലാവിനെ ഗൗനിച്ചുപോലുമില്ല.
മുകളിലെ മാനം സിന്ദൂരപ്പൊട്ടായി കടലില്‍ തൂവിയത് എന്‍റെ മംഗല്ല്യമായിരുന്നല്ലോ.
ഇന്നലെ അപ്പൂപ്പന്‍താടികള്‍ക്കു പറക്കാന്‍ പാകത്തിന് കാറ്റിനു വിശറിയുണ്ടായിരുന്നു.
കൂട്ടു കൂടിയിട്ട് പിന്നെ ചരടറ്റുപോംവരെ പാറിപ്പറന്ന പട്ടങ്ങളായി മാറി നമ്മള്‍.
പിന്നെ പിന്നെ അവന്‍ മാത്രമായി വേര്‍പ്പെട്ടു പോയത്
വേട്ടക്കാരനായി വേഷമിടാനായിരുന്നു.
വീണ്ടും മുഖമടച്ചടിക്കുമ്പോള്‍ അവന്‍ ചുണ്ടില്‍ ഇരയോടു മാത്രമായുള്ള ചിരി വിടര്‍ത്തും.
ഞാനെന്ന തകര്‍ന്ന മുരളിയില്‍ വാദ്യങ്ങളുണ്ടാക്കി രസിക്കെ അവനും വീണുപോയി.
എന്നിട്ടിപ്പോള്‍ എരിഞ്ഞടങ്ങിയ ഭസ്മധൂളികളായി ഇതാ ചെയ്യുന്നു നിന്‍റെ നിമഞ്ജനം.
ഉടച്ചിട്ട മണ്‍കലശത്തില്‍ ഒരു തുണ്ടു വെള്ളമായി പക്ഷെ ഞാനിപ്പോഴും ബാക്കി നില്‍ക്കുന്നുണ്ടല്ലോ.
കാലംആദ്യംഅനാഥയെന്നു വിളിക്കെ ഉറ്റവരെ നിങ്ങള്‍ക്കും അതു മാറ്റൊലിയായാല്‍ നന്നെന്നു തോന്നിയല്ലോ!
നന്ന്..
തോണിക്കാരാ പാട്ടു നിര്‍ത്തരുതേ..
വലിയ സങ്കടച്ചുഴികളില്‍ ഉയര്‍ന്നുതാണ് ഞാനില്ലാതാവും വരെയെങ്കിലും
നിന്‍റെ കൈ നിഴലെങ്കിലും എനിക്കു കടമായി നല്‍കണെ..

നാളെ പറയേണ്ടത്.

ആകാശത്തിനു താഴെ പുഴ പിന്നെയും എരിഞ്ഞു. തോണിക്കാരന്‍റെ പാട്ട് ഒട്ടും ഈണമില്ലാത്തത്. കണ്ണിരുണ്ടുപോയ എന്‍റ നക്ഷത്രം നിലാവിനെ ഗൗനിച്ചുപോലുമില...